Friday, 30 October 2015

ശ്രീക്കുട്ടി

ഇന്നു രാവിലെ മുതല്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു മാളു. കാരണം, വീട്ടില്‍ ജോലിക്കു വരുന്ന ചേച്ചിയുടെ കൂടെ ഇന്ന് ഒരു കുട്ടിയും വരുമത്രേ. മാളുവിനു കൊച്ചുകുട്ടികളെ വലിയ ഇഷ്ടമാണ്. 10 മണിവരെ മാളു ഫ്ലാറ്റിന്റെ വാതുക്കല്‍ കാത്തു നിന്നു. വെറുതെ കാത്തു നിന്നു എന്നു പറഞ്ഞാല്‍ ശരിയാവില്ല. കാത്തു കാത്തു നിന്നു എന്നു വേണം പറയാന്‍. ഒടുവില്‍ ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു കാത്തു നില്‍ക്കാന്‍ വയ്യ എന്ന ചിന്തയോടെ അവള്‍ മുറിയിലേക്കു പോയി. ആ ചേച്ചിയാണെങ്കില്‍ ചിലപ്പോള്‍ പത്തരയാകുമ്പോഴേ വരൂ. മുറിയിലെത്തിയതും കോളിംഗ് ബെല്‍ മുഴങ്ങി.
അവള്‍ ഓടിപ്പോയി വാതില്‍ തുറന്നു. ചേച്ചി തന്നെ! ചേച്ചിയുടെ വിരല്‍ പിടിച്ച് തലയില്‍ മുല്ലപൂവ് ചൂടി, മൂന്നോ നാലോ വയസ്സുള്ള  ഒരു കുട്ടിയും.
കണ്ടാല്‍ തോന്നും, ഒരു പാവമാണെന്ന്. അങ്ങനെ തന്നെയാണു പാവം മാളുവും കരുതിയത്‌. ചേച്ചി അവളുടെ കയ്യില്‍ ഒരു പുസ്തകം  കൊടുത്തിട്ടു പഠിക്കാന്‍ പറഞ്ഞു. മാളുവാകട്ടെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് ആവളെ പഠിപ്പിക്കാമെന്നു തീരുമാനിച്ചു. അവള്‍ക്കു ആദ്യം സംസാരിക്കാന്‍ നാണമായിരുന്നു നമ്മുടെ മാളുവിനല്ല ശ്രീക്കുട്ടിക്ക്! ചേച്ചിയോടു അവളുടെ പേരു ചോദിച്ചു. “ശ്രീക്കുട്ടി” 
ചേച്ചി പറഞ്ഞു.
അമ്മ പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ ശ്രീക്കുട്ടി വലിയ നാണമൊന്നും കാണിച്ചില്ല. ശ്രീക്കുട്ടി “വീട്ടില്‍ അതൊണ്ട്, ഇതൊണ്ട്” എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ അവള്‍ വെറുതെ കള്ളം പറയുകയാണെന്നു ചേച്ചി പറഞ്ഞു. മാളുവിനും അതു മനസ്സിലായിരുന്നു.
ഉച്ചസമയം വരെ മാളുവും ശ്രീക്കുട്ടിയും നല്ല കൂട്ടായിരുന്നു. കുറച്ചു നേരം മാളു ശ്രീക്കുട്ടിയെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചു. പിന്നെ മാളു ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങള്‍ ചെയ്തു കൊടുത്തു. പക്ഷേ, ഉച്ച കഴിഞ്ഞപോള്‍ ശ്രീക്കുട്ടി മാളുവിന് ഒരു കൊച്ചുശല്യം ആയിത്തുടങ്ങി. എന്തു കണ്ടാലും അതുവേണം ഇതുവേണം എന്നു ബഹളമായിരുന്നു. കൊടുത്തില്ലെങ്കില്‍ കരച്ചിലായി. ശ്രീക്കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ മറ്റുള്ളവര്‍ കരുതും മാളു അവളെ അടിക്കുകയോ പിച്ചുകയോ ചെയ്തു കാണുമെന്ന്!
അവളുടെ ശല്യം സഹിക്കാനാവാതായപ്പോള്‍ എങ്ങനേയും നാലു മണി ആയാല്‍ മതിയെന്നായി മാളുവിന്. നാലുമണിയാമ്പോള്‍ ചേച്ചി പോകും.
ഒടുവില്‍ ചേച്ചിയും ശ്രീക്കുട്ടിയും പോയപ്പോഴാണ് മാളുവിനു സമാധാനമായത്. എന്തായാലും മാളുവിന് ഒരു കാര്യം മനസ്സിലായി, കുട്ടികള്‍ക്ക്‌ ഒരിക്കലും അധിക സ്വാതന്ത്ര്യം കൊടുക്കരുത്.