Wednesday, 2 March 2016

പ്രേതമരം


തന്‍റെ സ്കൂളില്‍, ഒന്നാംക്ലാസ്സില്‍ ചേരുമ്പോള്‍ത്തന്നെ,മാളു സ്കൂളിലെ പ്രേതശല്യത്തെക്കുറിച്ചു കേട്ടിരുന്നു. ഓരോവര്‍ഷവും ആ കഥ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടുമിരുന്നു... രാത്രികളില്‍ , സ്കൂള്‍ ഗ്രൌണ്ടിന്‍റെ ഒരറ്റത്തു നില്ക്കുന്ന ഉണങ്ങിയ ചില്ലകളുള്ള മരത്തില്‍ ഒരു പ്രേതത്തെ പലരും കണ്ടിട്ടുണ്ടത്രേ! 

അതിനെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, മാളുവിന്‍റെ സ്കൂള്‍ ഒരു ആശുപത്രിയായിരുന്നു. ആ ആശുപത്രിയില്‍ ഒരു രാത്രി ............




നിലാവുള്ള ഒരു രാത്രിയായിരുന്നു. അന്ന്‍ ആശുപത്രിയില്‍ അധികം രോഗികള്‍ ഇല്ലായിരുന്നു. അവിടെ ഒരു ഡോക്ടറിന്റെ മുറിയില്‍ ഗൌരി എന്ന ഒരു നെഴ്സ്‌ ഏതോ ഫയലെടുക്കുവാന്‍ പോയി. ഡോക്ടര്‍ നേരത്തെതന്നെ വീട്ടില്‍പോയിരുന്നു. 

പിറ്റേന്നു രാവിലെ ആ മുറി വൃത്തിയാക്കാനെത്തിയ തൂപ്പുകാരി അലറിക്കരഞ്ഞുകൊണ്ടു പുറത്തേക്കോടി. അപ്പോഴാണ്‌ ഗൌരി ആത്മഹത്യചെയ്തു എന്ന വാര്‍ത്ത പുറത്തെ ആളുകള്‍ അറിഞ്ഞത്. എന്താണ് അതിനുള്ള കാരണമെന്നു മാത്രം ആര്‍ക്കും അറിയില്ല.

സ്കൂള്‍ ഗ്രൌണ്ടിന്റെ വലതുവശത്തായി ഒരിലപോലുമില്ലാത്ത, ഉണങ്ങിത്തുടങ്ങിയ ഒരു മരമുണ്ട്. വര്‍ഷങ്ങളായി അത് അങ്ങനെ തന്നെ നില്‍ക്കുന്നു. ഇതാണ് സ്കൂളിലെ പ്രേതമരം. ഈ മരത്തില്‍ ഗൌരിയുടെ ആത്മാവ് ഉണ്ട് എന്നാണു കുട്ടികള്‍ക്കിടയിലുള്ള സംസാരം.

പൌര്‍ണമിരാത്രികളില്‍ ഗൌരിയുടെ ആത്മാവ് സ്കൂള്‍ വളപ്പില്‍ നടക്കും. അപ്പോഴോക്കെ ഒരു പൂച്ചയുടെ കരച്ചിലും കേള്‍ക്കാറുണ്ട് എന്നും പറഞ്ഞു കേള്‍ക്കുന്നു. അതു ചിലപ്പോള്‍ ഗൌരിയുടെ വളര്‍ത്തു പൂച്ചയാകാം.

മാളുവിന്റെ സഹപാഠി മിഥുന്‍ പറയുന്നത് അവന്‍ ഗൌരിയെ കണ്ടിട്ടുണ്ടെന്നാണ്. പക്ഷേ മാളു ഇതുവരെ പ്രേതത്തെ കണ്ടിട്ടില്ല.

ഇനി ആ മരം എത്രനാള്‍ അവിടെ ഉണ്ടാകും എന്നു മാളുവിന്നറിയില്ല. അതിന്റെ ചില ശാഖകള്‍ ഒടിഞ്ഞു വീണിരിക്കുന്നു. എങ്കിലും ആ മരം ഇപ്പോഴും തലയുയര്‍ത്തി നില്ക്കുന്നു. സ്കൂളില്‍ ഇത്രയധികം ചര്‍ച്ചാവിഷയമായ ഒരു മരം വേറെയില്ല.     

പുതിയ ഒരു കുട്ടി, സ്കൂളില്‍ ചേര്‍ന്നാല്‍ ഈ കഥ ആരെങ്കിലും പറയുന്നതു കേള്‍ക്കാം. മാളുവിന്റെ സ്കൂളില്‍ ആദ്യമായി വരുന്നവരെ പേടിപ്പെടുത്തുന്ന ഒരു കഥയാണിത്. ഒരിക്കലും അവസാനിക്കാതെ ഈ കഥ തുടര്‍ന്നു കൊണ്ടിരിക്കുന്നു ......


(ഈ കഥയിലെ പേരുകള്‍ തികച്ചും സാങ്കല്‍പ്പികം മാത്രം)